പാറശാല: പാറശാല സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ മൂന്നുവയസുകാരിക്ക് കാലാവധി കഴിഞ്ഞ ട്രിപ്പ് നൽകിയതായി ആക്ഷേപം.
തളച്ചാന്‍വിള സ്വദേശി അഖിലിന്റെ മകള്‍ അബീന (മൂന്ന്) യ്ക്കാണ് കാലാവധി കഴിഞ്ഞ ട്രിപ്പ് നല്‍കിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഛര്‍ദിയും വയറിളക്കവുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു അബീന. രണ്ടുമാസത്തിനു മുന്‍പു കാലാവധി കഴിഞ്ഞ ട്രിപ്പാണ് ആശുപത്രിക്ക് അധികൃതർ അബീനയ്ക്കു നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൂട്ടിരിപ്പുകാര്‍ വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പാറശാല പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കാലാവധി കഴിഞ്ഞ ട്രിപ്പായാലും മരുന്നു വര്‍ഗമായാലും രോഗികള്‍ക്ക് കൊടുക്കുന്നതു വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നിരിക്കെയാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായിരിക്കുന്നത്.